Eterniseed

രണ്ടാം തിമൊഥെയൊസ് 2

Malayalam Bible (1910) · Malayalam · Free, public domain

1 എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക.

2 നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമൎത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക.

3 ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.

4 പട ചേൎത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാൎയ്യങ്ങളിൽ ഇടപെടാതിരിക്കുന്നു.

5 ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കിൽ കിരീടം പ്രാപിക്കയില്ല.

6 അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടതു.

7 ഞാൻ പറയുന്നതു ചിന്തിച്ചുകൊൾക. കൎത്താവു സകലത്തിലും നിനക്കു ബുദ്ധി നല്കുമല്ലോ;

8 ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിൎത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓൎത്തുകൊൾക.

9 അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല.

10 അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാൎക്കു കിട്ടേണ്ടതിന്നു ഞാൻ അവൎക്കായി സകലവും സഹിക്കുന്നു.

11 നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും;

12 നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും.

13 നാം അവിശ്വസ്തരായിത്തീൎന്നാലും അവൻ വിശ്വസ്തനായി പാൎക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.

14 കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കൎത്താവിനെ സാക്ഷിയാക്കി അവരെ ഓൎമ്മപ്പെടുത്തുക.

15 സത്യവചനത്തെ യഥാൎത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.

16 ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാൎക്കു അഭക്തി അധികം മുതിൎന്നുവരും;

17 അവരുടെ വാക്കു അൎബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.

18 ഹുമനയോസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചു കളയുന്നു.

19 എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കൎത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കൎത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.

20 എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാൎയ്യത്തിന്നും ചിലതു ഹീനകാൎയ്യത്തിന്നും ഉപയോഗിക്കുന്നു.

21 ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.

22 യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കൎത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.

23 ബുദ്ധിയില്ലാത്ത മൌഢ്യതൎക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞു അതു ഒഴിഞ്ഞിരിക്ക.

24 കൎത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമൎത്ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടതു.

25 വിരോധികൾക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നല്കുമോ എന്നും

26 പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.

Read Malayalam Bible (1910) with narration, notes, and lessons in the Eterniseed app.