Eterniseed

യെഹെസ്കേൽ 47

Malayalam Bible (1910) · Malayalam · Free, public domain

1 അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി.

2 അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദൎശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു.

3 ആ പുരുഷൻ കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.

4 അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.

5 അവൻ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീൎന്നു.

6 അവൻ എന്നോടു: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.

7 ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു.

8 അപ്പോൾ അവൻ എന്നോടു അരുളിച്ചെയ്തതു: ഈ വെള്ളം കിഴക്കെ ഗലീലയിലേക്കു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും.

9 എന്നാൽ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീൎന്നിട്ടു സകലവും ജീവിക്കും.

10 അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും.

11 എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും കുഴിനിലങ്ങളും പത്ഥ്യമായ്‌വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും.

12 നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.

13 യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിർവിവരം: യോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം.

14 നിങ്ങളുടെ പിതാക്കന്മാൎക്കു നല്കുമെന്നു ഞാൻ കൈ ഉയൎത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങൾക്കു എല്ലാവൎക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങൾക്കു അവകാശമായി വരും.

15 ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി

16 സെദാദ് വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൌറാന്റെ അതിരിങ്കലുള്ള നടുഹാസേരും

17 ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.

18 കിഴക്കു ഭാഗമോ ഹൌറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോൎദ്ദാൻ ആയിരിക്കേണം; വടക്കെഅതിർമുതൽ കിഴക്കെകടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.

19 തെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.

20 പടിഞ്ഞാറുഭാഗമോ: തെക്കെ അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.

21 ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.

22 നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നു പാൎക്കുന്നവരായി നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവർ നിങ്ങൾക്കു യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവൎക്കും യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കേണം.

23 പരദേശി വന്നു പാൎക്കുന്ന ഗോത്രത്തിൽ തന്നേ നിങ്ങൾ അവന്നു അവകാശം കൊടുക്കേണം എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.

Read Malayalam Bible (1910) with narration, notes, and lessons in the Eterniseed app.