Eterniseed

സങ്കീർത്തനങ്ങൾ 95

Malayalam Bible (1910) · Malayalam · Free, public domain

1 വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആൎപ്പിടുക.

2 നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീൎത്തനങ്ങളോടെ അവന്നു ഘോഷിക്ക.

3 യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാൎക്കും മീതെ മഹാരാജാവു തന്നേ.

4 ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പൎവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.

5 സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.

6 വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിൎമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.

7 അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.

8 ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.

9 അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.

10 നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു.

11 ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

Read Malayalam Bible (1910) with narration, notes, and lessons in the Eterniseed app.